തൃശൂർ: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാരണം കാണിക്കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അതിരൂപത പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. വേർപിരിഞ്ഞു താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ലെന്ന പേരിൽ കുടുംബ കോടതികൾ വിവാഹമോചനം നിഷേധിക്കരുത് എന്നായിരുന്നു കോടതി വിധി. എന്നാൽ, വിവാഹമെന്നത് കേവലം രണ്ടു വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാനമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്ത ബോധത്തോടെ വിവാഹത്തിലേക്ക് പ്രവേശിച്ചവർ ബന്ധം വേർപെടുത്തുമ്പോൾ കാരണം വ്യക്തമാക്കേണ്ടതില്ലെന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് യോഗം വിലയിരുത്തി. ദമ്പതികളുടെ വേർപിരിയലിലൂടെ കുട്ടികൾക്കുണ്ടാകുന്ന അവകാശ ലംഘനങ്ങളെയും അവരുടെ സംരക്ഷണത്തെയും കോടതി ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹത്തിന്റെ നിലനില്പിന് ആധാരമായ പാരമ്പര്യ സംവിധാനങ്ങളെ തകർക്കുന്നത് മനുഷ്യവംശത്തിനുതന്നെ നാശമുണ്ടാക്കുമെന്നും, കോടതി ഈ വിധി പുനഃപരിശോധിക്കണമെന്നും യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഫാമിലി അപ്പസ്തോലേറ്റ് സെന്ററിൽ നടന്ന യോഗത്തിൽ കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറിയും തൃശൂർ അതിരൂപത പ്രസിഡന്റുമായ ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, സെക്രട്ടറി ശോഭ ജോൺസൺ, ട്രഷറർ പ്രിൻസ് കരേക്കാട്ട്, ഷീബ ബാബു, രാജൻ ആന്റണി, ഇ.സി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.